2014, ജൂൺ 23, തിങ്കളാഴ്‌ച

മതനിരപേക്ഷത , ശാസ്ത്രബോധം

വ്യക്തിയും ഭരണകൂടവും തമ്മിലുള്ള ഇടപെടലുകളിൽ മതത്തെ പൂർണ്ണമായും ഒഴിച്ചു നിർത്തുന്ന ആധുനിക സങ്കല്പത്തെയാണ് മതനിരപേക്ഷത എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. ഈ ആശയത്തിന് ഒരു രാഷ്ട്രീയ കക്ഷിയുമായും അനിവാര്യമായ ബന്ധമില്ല. ഇന്ത്യയെ പോലെ മതവിശ്വാസികൾ ഭൂരിപക്ഷമായിട്ടുള്ള ഒരു രാജ്യത്ത് ജനങ്ങൾ വോട്ടവകാശം വിനിയോഗിക്കുന്നത് സ്ഥാനാർഥികളുടെ ജാതി-മതാടിസ്ഥാനം കൂടി പരിഗണിച്ചു കൊണ്ടായിരിക്കും. മതഗ്രൂപ്പുകളുടെ കൂട്ടായ്മയിലുള്ള അഭിനിവേശത്തിന് പകരം വ്യക്തികളുടെ ധാർമ്മിക നിലവാരത്തിൽ ഊന്നിയുള്ള ഒരു സമീപനത്തിലേക്ക് പൌരന്മാർ വളർന്നുവരാത്ത കാലത്തോളം രാഷ്ട്രീയ കക്ഷികൾ സ്വന്തം നിലപാടുകളിൽ സാരമായ വീഴ്ചകൾ വരുത്തിക്കൊണ്ട് വർഗീയ കക്ഷികളുടെ മാത്രമല്ല, പലപ്പോഴും ഭീകരതയുടെ വക്താക്കളായ മതതീവ്രവാദികളുടെ പോലും സ്വാധീനത്തിന് വഴങ്ങി സ്ഥാനാർഥികളെ നിശ്ചയിക്കുന്ന സ്ഥിതിവിശേഷമുണ്ടാകുന്നു. സ്ഥാനാർഥികൾ ആകട്ടെ, അറിഞ്ഞും അറിയാതെയും മതവികാരം സ്പർശിക്കാൻ, അതുവഴി പരമാവധി വോട്ടുകൾ സമാഹരിക്കാൻ കഴിയുംവിധമെല്ലാം പരിശ്രമിക്കുകയും ചെയ്യും. ഓരോ പൊതുതെരഞ്ഞെടുപ്പും ഈ അർത്ഥത്തിൽ ജനങ്ങളെ പൂർവാധികം വർഗീയവൽക്കരിക്കാനാണ് ഉപകരിക്കുക. യഥാസമയം തെരഞ്ഞെടുപ്പുകൾ നടത്താതെ ജനാധിപത്യം പുലരില്ല. ഇന്നത്തെ സാഹചര്യങ്ങളിൽ, പൊതുതെരഞ്ഞെടുപ്പുകൾ എല്ലാം വർഗീയത, ജാതീയത, വിദ്വേഷാധിഷ്ടിത സംഘർഷങ്ങൾ എന്നിങ്ങനെ മാനവികതാ വിരുദ്ധമായ അന്ധതയിലേക്കു ജനങ്ങളെ വഴിതെറ്റിക്കാൻ മാത്രമേ പ്രയോജനപ്പെടു. ഈ വിരുദ്ധ വസ്തുതകളുടെ വെളിച്ചത്തിൽ മതനിരപേക്ഷ ജനാധിപത്യം പുലരാനും രാഷ്ട്രീയ കക്ഷികളുടെ നിസ്സഹായാവസ്ഥ പരിഹരിക്കാനും എന്താണ് പോംവഴി?
രാഷ് ട്രീയ കക്ഷികൾ സ്വന്തം പ്രവർത്തകരെയും അനുഭാവികളെയും മതനിരപേക്ഷ ജനാധിപത്യത്തിൻറെ മൂല്യങ്ങൾ അഭ്യസിപ്പിക്കുമൊ? അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾക്ക് കടിപിടി കൂടുന്നതിനിടയിൽ അവർക്ക് അതിനെല്ലാം നേരമെവിടെ! വർഗ്ഗീയതയെ ഇല്ലായ്മ ചെയ്യാനോ പ്രതിരോധിക്കാൻ പോലുമോ കക്ഷിരാഷ്ട്രീയ സമീപനത്തിലൂടെ കഴിയില്ല എന്നതാണ് സമകാലിക ഭാരതീയ അനുഭവം.
മതഭീകരതയുടെ ബീഭത്സമുഖം കണ്ടുകഴിഞ്ഞ നമുക്ക് നമ്മുടെ തന്നെ സുരക്ഷിതത്വത്തിനും നിലനിൽപ്പിനും മതനിരപേക്ഷതയുടെ വക്താക്കളും പ്രചാരകരും ആയി സജീവമായി പ്രവർത്തന രംഗത്തിറങ്ങേണ്ട സന്ദർഭം ആസന്നമായിരിക്കുന്നു. ജനങ്ങളെയാകെ എത്രയും കുറഞ്ഞ കാലയളവിനുള്ളിൽ മതനിരപേക്ഷ മൂല്യബോധത്തിലേക്ക് വളർത്തിക്കൊണ്ടുവരാൻ പ്രതിജ്ഞാബദ്ധരായ വളരെയേറെ പ്രവർത്തകർ സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു.
മൗലിക കണങ്ങളെക്കുറിച്ചും ഡി. എൻ. എ. യുടെ തലത്തിലും പ്രപഞ്ചഘടനാന്വേഷണത്തിലും ഒക്കെ ശാസ്ത്രലോകം നിരന്തരം അറിവുകൾ സമാഹരിച്ചുകൊണ്ടേയിരിക്കുമ്പോഴും സാമാന്യ ജനങ്ങൾ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പൂർവ്വാധികം ഉത്സുകരാകുന്നതായാണ് കാണാൻ കഴിയുന്നതു്. ശാസ്ത്രത്തിൻറെ അടിസ്ഥാനത്തിൽ വളർന്നുവന്ന സാങ്കേതികവിദ്യ മനുഷ്യനെ നശിപ്പിക്കാൻ ആറ്റംബോംബുണ്‍ടാക്കിയില്ലെ എന്നു ചോതിച്ചുകൊണ്ടിരുന്ന മതം ഇപ്പോൾ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും എല്ലാ ശേഷിയും ദുരുപയോഗപ്പെടുത്തിയാണ് ഭീകരവാദ പ്രവർത്തനം നടത്തുന്നത്. ശാസ്ത്രരംഗത്തെ കുറെ അറിവുകൾ സമാഹരിച്ചതുകൊണ്ടായില്ല; ശാസ്ത്രബോധം വളർത്തുകയാണ് പ്രധാനം. അതാകട്ടെ, മനുഷ്യരുടെ മനോഭാവത്തിൽ ഉണ്ടാക്കിയെടുക്കേണ്ട ഒരു പുതിയ മാറ്റമാണ്. എല്ലാറ്റിനെയും പുനരവലോകനത്തിന് വിധേയമാക്കാനും തെറ്റെന്നു ബോദ്ധ്യമാകുന്നതെൽലാം തള്ളിക്കളഞ്ഞ് ശരിയെയും സത്യത്തെയും അംഗീകരിക്കാനും തയ്യാറാകുന്ന ഒരു സമീപനമാണ് ശാസ്ത്രബോധം ആവശ്യപ്പെടുന്നത്.
എല്ലാവിധ അന്ധവിശ്വാസങ്ങളെയും ചൂഷണാധിഷ്ഠിത അനാചാരങ്ങളെയും ശാസ്ത്രവൽക്കരിക്കാനുള്ള ഒരു ശ്രമം വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ശേഷി നിരാകരിക്കാനാകാത്ത വിധം ശക്തമാണ്. ഈ അവസ്ഥയെ ദുരുപയോഗം ചെയ്യാനാണ്‌ മതശക്തികൾ ശ്രമിക്കുന്നതു്. ശാസ്ത്രബോധത്തിന്റെ ശരിയായ വ്യാപനം കൊണ്ടെ ഇതിനെ നേരിടാനാകൂ.
കാര്യകാരണബന്ധങ്ങളുടെ ശ്ർമ്ഖലകൾ പരിശോധിച്ചു ചെല്ലുമ്പോൾ ജനങ്ങൾ പരമ്പരാഗതമായി വിശ്വസിച്ചുവരുന്ന പല കാര്യങ്ങളും തെറ്റാണെന്നും തള്ളിക്കളയേണ്ടവയാണെന്നും ബോദ്ധ്യപ്പെട്ടെന്നു വരും. ജനങ്ങൾക്ക്‌ അപ്രിയമായ കാര്യങ്ങൾ കണ്ടെത്തുമെന്നു ഭയപ്പെടുന്നവർ അതിനാൽ ‘കാരണത്തെ വിട്ടു കാര്യത്തിൽ ഒതുങ്ങാൻ’ തയ്യാറില്ലെന്ന തന്ത്രം മെനഞ്ഞ് ശാസ്ത്രപ്രചരണ സംഘം എന്നൊക്കെയുള്ള പേരുകളിൽ വിരാജിക്കുന്നതായും കാണാൻ കഴിയും. കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിച്ച് ബോദ്ധ്യപ്പെടുക ശാസ്ത്രബോധത്തിന്റെ പ്രവർത്തനമാണ്‌. അത് യുക്തിവാദമോ നിരീശ്വരവാദമോ ആയിപ്പോകുമെന്ന് ഭയപ്പെടുന്നവർക്ക്‌ ജനങ്ങളെ ശാസ്ത്രബോധമുള്ളവരാക്കാൻ കഴിയില്ല. വിധിബോധത്തിൽ നിന്നും രക്ഷകനെക്കുറിച്ചുള്ള അന്ധമായ പ്രതീക്ഷയിൽ നിന്നും വിമുക്തരാകുമ്പോഴേ ജനങ്ങൾ തങ്ങളുടെ യഥാർത്ഥ ശേഷി തിരിച്ചറിയു. ഇതിനാകട്ടെ, ബോധപൂർവ്വമുള്ള യത്നങ്ങൾ അനിവാര്യമാണ്. ഫാസിസത്തിന്റെ വളക്കൂറുള്ള മണ്ണ് മതകീയതകളിലാണെന്നു കൂടി ബോദ്ധ്യം വന്നവർ ഇന്നത്തെ ദു:സ്ഥിതി എത്രയും പെട്ടെന്ന് മാറ്റിത്തീർക്കേണ്ടതാണെന്ന് മനസ്സിലാക്കും. ജനങ്ങളെ പുതിയ ജനാധിപത്യ ബോധത്തിലേക്ക്‌ ആനയിക്കാൻ പ്രതിജ്ഞയെടുത്ത ബഹുസഹസ്രം പ്രവർത്തകർ ഉടനെ രംഗത്തു വരേണ്ടിയിരിക്കുന്നു.
ജീവിതശൈലി മാറിയാൽ അന്ധവിശ്വാസങ്ങൾ താനേ മാറിക്കൊള്ളും എന്നും സാമ്പത്തിക ഘടന മാറാതെ ജീവിതശൈലി മാറുകയില്ലെന്നും അതിനാൽ ജനമനസ്സുകളിൽ നിന്നും അന്ധവിശ്വാസങ്ങൾ തുടച്ചു നീക്കാൻ ശ്രമിക്കുന്നത് പാഴ്വേലയാണെന്നും വിശ്വസിച്ചുവശായ ധാരാളം പേർ നമ്മുടെ സമൂഹത്തിലുണ്ട്. ഘടനാപരമായ മാറ്റത്തിനു വേണ്ടി ശ്രമിക്കുന്നു എന്ന് അവകാശപ്പെടുന്ന ശക്തികളുടെ ഭാഗമാകുകയൊ, അല്ലെങ്കിൽ അവർക്കെതിരെ പോരടിക്കുകയോ – ഈ രണ്ടു വിരുദ്ധ ശൈലികളും ബഹുജനങ്ങളെ മതനിരപേക്ഷവല്ക്കരിക്കുന്നതിനു പ്രയോജനപ്പെടുന്നതായി കാണുന്നില്ല.
പൌരന്മാർക്ക് മതനിരപേക്ഷതയിലും ശാസ്ത്രബോധത്തിലും വിദ്യാഭ്യാസം നല്കാൻ കഴിഞ്ഞാൽ അവരുടെ ജീവിതശൈലിയിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. ശാസ്ത്രീയമായ അറിവും അതിൻറെ യുക്തിസഹമായ പ്രയോഗവും ശീലിക്കുന്നതോടെ ചുറ്റുപാടിനെ മാറ്റിത്തീർക്കാനുള്ള ശേഷിയിലേക്ക് ജനങ്ങൾ വളരും. ശാസ്ത്രബോധത്തിന്റെ വ്യാപനത്തോടെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാകും. മതാന്ധത ഇല്ലാതാകുന്നതോടെ മാനവികമായ സാഹോദര്യത്തിന്റെയും തുല്യതയുടെയും സ്വാതന്ത്ര്യത്തിൻറെയും ബോധം ആളുകളിൽ ശക്തമാകും. ഇങ്ങനെ മതകീയമായ പാരതന്ത്ര്യത്തിൽ നിന്നു് മോചനം നേടിയ വ്യക്തിക്കെ തൻറെ ലോകം നിർമ്മിക്കേണ്ടത് താൻ തന്നെയാണെന്ന് മനസ്സിലാകൂ. അങ്ങനെയുള്ള ആയിരക്കണക്കായ വ്യക്തികളുടെ പരിശ്രമത്തിലൂടെ മാത്രമേ ഘടനാപരമായ പരിവർത്തനം ശാസ്ത്രീയമായി സാധ്യമാകൂ.

ഈ വ്യക്തതയോടെ ഒരു പുതിയ ഉണർവ്വിന് ജനങ്ങളെ സമീപിക്കാനുള്ള ശ്രമങ്ങളിൽ പങ്കാളിയാകാനുള്ള കടമ ഉന്നതമായ പൌരബോധം വ്യക്തികളിൽ നിന്നും ആവശ്യപ്പെടുന്നു. സമാന ശൈലിയിലും ലക്ഷ്യത്തിലും പ്രവർത്തിക്കുന്ന ധാരാളം വ്യക്തികളും ഗ്രൂപ്പുകളും സംഘടനകളും ഉണ്ട്. അവരുമായി സാധ്യമായ രീതികളിലെല്ലാം സഹകരിച്ചുകൊണ്ടു പുതിയ മാനവികതയുടെ സുവിശേഷ പ്രഘോഷകരായി നമുക്ക് മാറാം.

മാനവികത




മാനവികത എന്ന പദം വ്യാപകമായ ദുരുപയോഗത്തിന് വിധേയമായിരിക്കുന്നു. ദുരുപയോഗത്തിന്റെ ഒരു ഉദാഹരണം മാത്രമാണ് സമഗ്രാധിപത്യസിദ്ധാന്തം  + മനുഷ്യസ്നേഹപരത = മാനവികത എന്ന അസംബന്ധം. അജ്ഞത കൊണ്ട് മാത്രമല്ല ഇത്തരം നവനിർമിതികൾ സംഭവിക്കുന്നത്‌. ഉത്തരവാദിത്വബോധമില്ലാത്ത സാമൂഹ്യ പ്രവർത്തനത്തിൽ നിന്നു പോലും ഈ വിധത്തിലുള്ള ശ്രമങ്ങൾ ദൃശ്യമാകുന്നു!


യൂറോപ്യൻ നവോത്ഥാന കാലഘട്ടത്തിന്റെ സങ്കീർണതകൾ മനസ്സിലാക്കാൻ ശ്രമിക്കാത്തതോ , കഴിയാതെ പോകുന്നതോ ഒരു പക്ഷെ ഇത്തരം ഒരു സ്ഥിതിവിശേഷം നിലനിർത്തുന്നുണ്ടാകാം. എങ്കിലും ഈ ആശയത്തെ അതിൻറെ ചരിത്രപരതയിൽ പരിശോധിക്കാൻ ഇവിടെ മുതിരുന്നില്ല. ഈ പദം എടുത്തു പെരുമാറുന്ന സ്ഥാപിത ശക്തികളുടെ പ്രത്യയശാസ്ത്രങ്ങളിലെ നല്ല ഘടകങ്ങളിൽ പലതും ഉൾക്കൊള്ളുന്നു എന്നതുകൊണ്ട്‌, വിശാലമായ ഒരു പരിസരം ഇതിന്റെ പ്രയോഗ പശ്ചാത്തലമായുണ്ട്‌  എന്ന് അംഗീകരിച്ചാലും തനതായ ഒരു നിരീക്ഷണ സ്ഥാനത്തെ ഈ ആശയം പ്രതിനിധാനം ചെയ്യുന്നു എന്ന വസ്തുത ഊന്നിപ്പറയേണ്ട ഒരു സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു.

മാനവികത എന്ന ആശയത്തെ എങ്ങനെ നിർവ്വചിക്കാം എന്ന പരിഗണനയാണ്  ഈ ലഘു ലേഖനത്തിനു പ്രേരണ.


ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഉണ്മ മനുഷ്യനാണ്  എന്ന് പ്രഖ്യാപിക്കുന്ന തത്വചിന്താ പ്രവണതയാണിത്. ദൈവം, ബ്രഹ്മം, കേവല ആശയം എന്നിവയ്ക്  പരമ പ്രാധാന്യം കൽപ്പിക്കുന്ന നിലപാടുകളെ നിരാകരിക്കുന്ന ഒരു സമീപനം. പ്രപഞ്ചം, ചരാചരങ്ങൾ, വ്യക്തികൾ തുടങ്ങിയവയ്ക്കാണ്  യഥാർത്ഥത്തിൽ അസ്തിത്വമുള്ളത്. ആശയങ്ങൾ ഈ പ്രപഞ്ചത്തിന്റെ ഭാഗമായ മനുഷ്യവ്യക്തികളുടെ മനസ്സിൽ രൂപീകരിക്കപ്പെടുന്നതാണ്. അതിനാൽ, മനുഷ്യനേക്കാൾ പ്രാധാന്യം ആശയങ്ങൾക്ക് കൈവരികയെന്നതു കേവലം അസംബന്ധമാണ്.
പ്രപഞ്ചത്തെ വസ്തുനിഷ്ഠ യാഥാർത്ഥ്യം ആയി അംഗീകരിക്കുന്നുവെങ്കിലും അതിൻറെ ഗതിയിൽ ഒഴുകിപ്പോകുക മാത്രം സാധ്യമായ വെറും പൊങ്ങുതടിയുടെ നിസ്സാരതയല്ല മനുഷ്യവ്യക്തി. അതുവരെ ഉണ്ടായിരുന്ന ഗതിക്രമത്തിൽ സ്വന്തം ഇച് ഛയ്ക്കനുസരിച്ച് ഇടപെടാനും ആ  ഇടപെടലിന്  സൃഷ്ടിക്കാവുന്ന പരിധിക്കുള്ളിൽ മാററം വരുത്താനും  അവനു ശേഷിയുണ്ട്. ഈ മാററം  എങ്ങനെയായിരിക്കണം എന്ന്  ഭാവനയുടെ  സഹായത്തോടെ ആസൂത്രണം ചെയ്യാനും മനുഷ്യവ്യക്തിക്ക്  ശേഷിയുണ്ട്. ഈ വ്യത്യസ്ഥത മനുഷ്യനെ മനുഷ്യനല്ലാത്തതിൽ നിന്നെല്ലാം ഗണനീയമായി വേർതിരിക്കുന്നു.


മനുഷ്യൻ എന്ന പൊതുവായ ഒരു സംജ്ഞ സാധ്യമാണെങ്കിലും മനുഷ്യർ ജീവിക്കുന്നത്  വ്യക്തികൾ എന്ന നിലയ്ക്കാണ്. വ്യക്തികൾ ചേർന്നാണ് സമൂഹം ഉണ്ടാകുന്നത്. ഓരോ മനുഷ്യനും സ്വന്തമായി വ്യക്തിത്വം ഉണ്ട്. ഈ വസ്തുത പരിഗണിക്കാതെ വർഗങ്ങളെക്കുറിച്ചും ദേശീയതകളെക്കുറിച്ചും സമുദായങ്ങളെക്കുറിച്ചും അങ്ങനെ ഏതെല്ലാം സമഷ്ടിരൂപങ്ങൾ സങ്കൽപ്പിക്കാമോ അവയെക്കുറിച്ചെല്ലാം  എത്ര നവീന സിദ്ധാന്തങ്ങൾ രൂപീകരിച്ചാലും ജീവിതം അനുഭവിക്കുന്നത്  വ്യക്തികളാണ്.


ദൈവങ്ങൾക്ക് പണ്ട് നല്കിയിരുന്ന മഹത്വങ്ങളിൽ ചിലത് പെരുപ്പിച്ചുള്ള സങ്കല്പങ്ങൾ ആയിരുന്നിരിക്കാം. എന്നാൽ, മനുഷ്യപ്രാപ്തമായ മഹത്വമെല്ലാം ദൈവങ്ങളിൽ നിന്നും തിരിച്ചെടുത്ത് മനുഷ്യന് തന്നെ ഏൽപ്പിക്കുകയാണ്  മാനവികതാപ്രസ്ഥാനം ചെയ്യുന്നത്. ഭൌതികാതീതമെന്ന്  അറിയപ്പെടുകയോ കരുതപ്പെടുകയോ ചെയ്യുന്ന എല്ലാറ്റിനേക്കാളും പ്രാധാന്യം മനുഷ്യന് തന്നെ എന്ന പ്രഖ്യാപനം ദൃഢമായി മാനവികതാവാദം ഉയർത്തുന്നു.


വ്യക്തിയെ നിസ്സാരവൽക്കരിക്കുകയും സമഷ്ടിരൂപങ്ങളെയും അവ്യാഖ്യേയ ആദിരൂപങ്ങളെയും കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങൾക്ക് പ്രാമുഖ്യം നല്കുകയും ചെയ്യുന്ന സകല സംരംഭങ്ങളെയും മാനവികത നിരാകരിക്കുന്നു.
മനുഷ്യവ്യക്തിക്ക്  അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട്. ഈ അവകാശം നിഷേധിക്കപ്പെടുന്നിടത്ത്  പ്രതികരിക്കാനുള്ള ശേഷിയും ഉണ്ട്. എന്നാൽ, പല കാരണങ്ങളാൽ സ്വന്തം സ്വാതന്ത്ര്യത്തിന്റെ സാധ്യതയും  അനിവാര്യതയും തിരിച്ചറിയാൻ കഴിയാത്തതിനാൽ, തിരിച്ചരിവ്  അതിന്റെ പൂർണ്ണ വളർച്ചയെത്തിയ സ്വാതന്ത്ര്യബോധമായി പരിണമിക്കാത്തതിനാൽ മനുഷ്യരിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ  ജീവിതത്തിന്റെ ശ്രേഷ്ഠത ബോധ്യപ്പെട്ടിട്ടില്ലാത്തവരാണ്.


യുക്തിബോധം പ്രയോഗിക്കാതെ ഒരു വ്യക്തിക്കും താൻ ആരാണെന്നും ജീവിതത്തിന്റെ സമഗ്രതയെന്താണെന്നും മനസ്സിലാക്കാനാവില്ല. ഈ യുക്തിബോധം പ്രയോജനപ്പെടുത്താനുള്ള ശേഷി  മനുഷ്യനുണ്ട്‌  എന്ന  വസ്തുത തന്നെയാണ്  മറ്റു മൃഗങ്ങളിൽ നിന്നും സചേതന പ്രപഞ്ചത്തിൽ നിന്നും ഒക്കെ ഉയർന്നു നില്ക്കുന്ന ഒരു ഉണ്മയായി മനുഷ്യവ്യക്തിയെ മാനവികതാവാദികൾ ഉയർത്തിക്കാട്ടുന്നതിന്റെ അടിസ്ഥാനം. സമാന ജീവിത സാഹചര്യങ്ങളിൽ ഒരേ അനുഭവം വിവിധ വ്യക്തികളിൽ വ്യത്യസ്ഥമായ ആശയങ്ങൾക്കും പ്രതികരണങ്ങൾക്കും ഇടനല്കുന്നു എന്ന് നമുക്കറിയാം. ചിന്താപ്രക്രിയ ഒരു കൂട്ടം വ്യക്തികളിൽ ഒരേ സമയം എന്ന  വിധത്തിലല്ല, വ്യക്തികൾ ഓരോരുത്തരുടെയും മനസ്സിൽ വൈവിധ്യത്തോടെ എന്ന അവസ്ഥയിലാണ്  നടക്കുന്നത്.


ശേഷിയുണ്ട്  എന്നത്കൊണ്ട്  മാത്രം എല്ലാ വ്യക്തികളും ഈ ശേഷി വേണ്ടവിധം പ്രയോഗിക്കുന്നുണ്ടെന്നോ, പ്രയോജനപ്പെടുത്തുന്നുണ്ടെന്നോ  അർത്ഥമില്ല. താൻ അംഗമായിരിക്കുന്ന സമൂഹത്തെ മാറ്റിത്തീർക്കാൻ തന്റെ യുക്തിബോധം പ്രയോഗിക്കാം  എന്ന അറിവ്  നിശ്ചയമായും വ്യക്തിയെ കരുത്തനാക്കുന്നു. താൻ നിസ്സഹായനാണ് എന്ന തെറ്റായ ബോധം നീങ്ങിക്കിട്ടണമെങ്കിൽ തന്നിൽ ഉറങ്ങിക്കിടക്കുന്ന യുക്തിബോധത്തെ തട്ടി ഉണർത്തുക തന്നെ വേണം. താൻ ഭാഗമായിരിക്കുന്ന ഈ പ്രപഞ്ചത്തിലെ കാരണ ശൃങ്ഖലകളിൽ തന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചു്  താൻ തെരഞ്ഞെടുക്കുന്ന രീതിയിൽ ഇടപെടാൻ കഴിയുന്നു എന്നത് അപാരമായ സാധ്യതകൾ ഉൾകൊള്ളുന്ന വ്യതിയാനമല്ലെ? ഭൌതിക പദാർത്ഥത്തിന്റെയും ഊർജ്ജത്തിന്റെയും പരിണാമം അവയുടെ കാരണ ഘടകങ്ങൾ നൽകുന്ന നിർണ്ണീതതയിലൂടെ മനസ്സിലാക്കാം. ജീവിവർഗ്ഗങ്ങളുടെ പരിണാമ ചരിത്രത്തിന്‌ ശാസ്ത്രീയ അടിത്തറ കണ്ടെത്താൻ കഴിയുന്നതും ഇങ്ങനെയാണ്. കാര്യകാരണബന്ധങ്ങൾ സൃഷ്ടിക്കുന്ന സംഭവശൃങ്ഖലയിൽ മനുഷ്യവംശം ഒരു പുതിയ കടന്നുകയറ്റം നടത്തിയിരിക്കുന്നു. തങ്ങളുടെ ഇച്ഛാനുസാരമുള്ള പ്രവർത്തനത്തിന്റെയും പ്രവർത്തന രാഹിത്യത്തിന്റെയും ഒരു പുതിയ ഘടകം. ഇതോടെ പ്രപഞ്ചത്തിന്റെ ഗതിക്രമത്തിൽ പരിമിതമായിട്ടാണെങ്കിലും മാറ്റം വരുത്താനുള്ള അനന്ത സാധ്യതകളാണ് ഉളവാകുന്നത്.


തൻറെ സാന്നിധ്യത്തെക്കുറിച്ചും തൻറെ ഗതിവിഗതികളെക്കുറിച്ചും ബോധവാനാണ്  മനുഷ്യൻ. ഭൌതിക പരിതസ്ഥിതികൾ പരിശോധിക്കാനും ഓരോ യാഥാർത് ഥ്യത്തേയും  വിശകലനം ചെയ്തു പഠിക്കാനും  ചിന്തയിലൂടെ ഭൂതകാലത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചുകൊണ്ട്  തൻറെ ഇന്ദ്രിയങ്ങളൊ താൻ തന്നെയോ ഇല്ലാതിരുന്ന, അഥവാ, ഉണ്ടായിരുന്നിരിക്കാൻ ഇടയില്ലാത്ത സാഹചര്യത്തെക്കുറിച്ചുപോലും ധാരണ നേടാൻ കഴിവുള്ളവനാണ്‌  മനുഷ്യൻ. മുന്നോട്ടുള്ള നമ്മുടെ പ്രയാണത്തിൽ മനുഷ്യനെക്കുറിച്ച്  പൂർവ്വാധികം വ്യക്തത നാം നേടിക്കൊണ്ടിരിക്കുന്നു.


ചുറ്റുപാടുകളെ ക്കുറിച്ച്  വ്യക്തത നേടുന്നതിന്റെ ഫലമായി താൻ എന്തു തീരുമാനം കൈക്കൊള്ളണം എന്ന കാര്യത്തിൽ മനുഷ്യനു സ്വാതന്ത്ര്യവും തെരഞ്ഞെടുപ്പിനുള്ള  സാധ്യതയും ലഭിയ്ക്കുന്നു. ദൈവങ്ങൾക്കു  കൽപ്പിച്ചു നല്കിയ പല ശേഷിയും മനുഷ്യനു സഹജമായുള്ളതാണെന്നു കണ്ടെത്താൻ കഴിയും. ചിലതാകട്ടെ, തൻറെ പരിമിതികളും സ്വപ്നങ്ങളും തമ്മിലുള്ള വൈരുദ്ധ്യത്തെ  മറികടക്കാൻ ഭാവനയിൽ വിരിയിച്ചെടുത്തതുമാണ്. മനുഷ്യന്  സഹജമായുള്ള  ശേഷികളെ അവനും, സമൂഹത്തിനും, പ്രകൃതിക്കും ഉപകാരമാകും  വിധം വളർത്തിയെടുക്കേണ്ടതും വികസിപ്പിക്കാവുന്നതുമാണ്.


തന്നെക്കുറിച്ച് തന്നെയും വ്യക്തി ബോധവാനാണ്. തന്നെക്കുറിച്ചു മനസ്സിലാക്കുന്നത്തിലൂടെ തന്നെത്തന്നെ മാറ്റിത്തീർക്കാനും വ്യക്തിക്ക്  കഴിയും. ഇങ്ങനെ വ്യക്തികൾക്ക്  തങ്ങളെത്തന്നെ മാറ്റിത്തീർക്കാൻ കഴിയും എന്നതിനാലാണ് സാമൂഹ്യമായ മാറ്റങ്ങൾ സാധിക്കുന്നത്. അതിനാൽ, സമൂഹത്തിന്റെ പുരോഗതി അളക്കേണ്ടതും പരിശോധിക്കേണ്ടതും ഓരോ വ്യക്തിക്കും എന്തുമാത്രം നേട്ടങ്ങൾ ഉണ്ടാക്കി, പുരോഗതി ഓരോ വ്യക്തിയേയും എങ്ങനെ ബാധിക്കുന്നു എന്ന നിദാനത്തിൽ  ആയിരിക്കണം. ഓരോ വ്യക്തിയും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യേണ്ട സ്വന്തം ജീവിതത്തിൽ, മുമ്പുണ്ടായിരുന്നത്തിൽ നിന്നും കൂടുതൽ തൃപ്തികരമായ എന്തു മാറ്റമാണ്  ഉണ്ടായിരിക്കുന്നത്  എന്നതായിരിക്കണം പുരോഗതിയെക്കുറിച്ച്  സംസാരിക്കുമ്പോൾ മാനവികതാവാദിയുടെ  മാനദണ്ഡം. സ്ഥിതിവിവരങ്ങളുടെ മലവെള്ളപ്പാച്ചിലിൽ വളർച്ചയുടെ ജലനിരപ്പ്‌ ഉയർന്നു വരുന്നതായി പ്രചരിപ്പിക്കാൻ കഴിഞ്ഞെന്നു വരാം. ഏതു സമൂഹത്തിന്റെ സ്ഥിതിവിവരമാണോ ശേഖരിച്ചത്  അതിലെ വ്യക്തികൾ മുങ്ങിത്താണ് ശാസംമുട്ടിക്കൊണ്ടിരിക്കെ അത്തരം ഒരൊഴുക്കിനെ പുരോഗതിയായി പരിഗണിക്കാൻ നമുക്കു കഴിയില്ല. താൻ ഉൾക്കൊള്ളുന്ന പ്രപഞ്ചം അനാദിയും അനന്തവും ആണെന്ന്  മാനവികതാവാദി  തിരിച്ചറിയുന്നു. പ്രപഞ്ചത്തിൽ ലീനമായ ഒരു താളക്രമമുണ്ട്. തൊട്ടുമുമ്പ്  സംഭവിച്ചുപോയതിന്റെയെല്ലാം  തുടർച്ചയായിട്ടാണ്  വർത്തമാന സംഭവങ്ങളെ മനസ്സിലാക്കാൻ കഴിയുക. വർത്തമാന സംഭവങ്ങളുടെ തുടർച്ചയായി മാത്രമെ സമീപ ഭാവിയിലെ സംഭവ വികാസങ്ങളെ അർത്ഥബോധത്തോടെ മനസ്സിലാക്കാനാകൂ. കാര്യകാരണബന്ധങ്ങളുടെ ഈ ചങ്ങലക്കണ്ണികൾ പിറകിലേക്ക്  പിറകിലേക്ക്  അന്വേഷിച്ചു ചെല്ലാനും കണ്ടെത്താനും കഴിയും. എന്നാൽ ഭാവിസംഭവങ്ങളെ കുറിച്ച് കൈവശമുള്ള വസ്തുതകൾ മാത്രം വെച്ചു പ്രവചനങ്ങൾ നടത്താൻ ശ്രമിക്കാം എന്നല്ലാതെ എപ്പോഴും ഇന്നതേ നടക്കൂ എന്ന്  വാശി പിടിച്ചതു കൊണ്ടു പ്രയോജനമുണ്ടാകില്ല. കാര്യ കാരണ ബന്ധങ്ങളുടെ അനന്ത ശ്റ് ങ്ഖലകൾ അനന്തമായ രീതികളിൽ കൂടിച്ചേരുകയും വേർപിരിയുകയും ചെയ്യാം. ഇങ്ങനെ അവിചാരിതമായി വന്നു ഭവിക്കുന്നതൊക്കെ വിധി എന്നൊ ഏതെങ്കിലും ഒരു പ്രപഞ്ചാതീത ശക്തിയുടെ ഇച്ഛയെന്നോ വ്യവഹരിക്കുന്നത് ദാർശനികത അശാസ്ത്രീയമാകുമ്പോഴാണ്.

ഈ പ്രപഞ്ചത്തിൽ ആകമാനം ഒരു താളക്രമം കണ്ടെത്താൻ കഴിഞ്ഞിൽലെങ്കിൽ ശാസ്ത്രാന്വേഷണം വഴിമുട്ടും. മൂലഘടകങ്ങളെ  കുറിച്ചും അവയുടെ സ്വഭാവത്തെ കുറിച്ചും അടക്കമുള്ള  വിജ്ഞാനം സാധ്യമാകുന്നത് അവയെല്ലാം ചില ക്രമങ്ങൾ പ്രകടിപ്പിക്കുന്നു എന്നതു കൊണ്ടാണ്. ഈ സ്വഭാവം പ്രപഞ്ചത്തിൻറെ ക്രമനിബദ്ധതയെ കുറിച്ച്  നമുക്ക് ഒരു ബോധം തരുന്നുണ്ട്. പ്രപഞ്ചത്തിന്റെ ഈ താളക്രമം തന്നെയാണ്  വേറെ ഒരുവിധത്തിൽ പറഞ്ഞാൽ മനുഷ്യ മനസ്സിൻറെ ആശയരൂപീകരണ സാധ്യതകളിലും പ്രതിഫലിക്കുന്നത്‌. സത്യം, ദയ, സ്വാതന്ത്ര്യം മുതലായ മൂല്യങ്ങൾ ജീവശാസ്ത്രപരമായി അടിസ്ഥാനമുള്ള ആശയങ്ങളാണ്. ശാസ്ത്രബോധം സാദ്ധ്യമാകുന്നതും ക്രമനിബദ്ധമായ പ്രപഞ്ചത്തിന്റെ ഭാഗമാണ് മനുഷ്യൻ എന്ന ഭൌതിക യാഥാർത്ഥ്യത്തിൽ നിന്നാണ്‌.

പ്രപഞ്ചവും വ്യക്തിയും തമ്മിൽ ഈ വീക്ഷണത്തിൽ വൈരുദ്ധ്യത്തിന്റെ മാത്രമായ ഒരു ബന്ധമല്ല. വ്യക്തിയും വ്യക്തിയും തമ്മിൽ സമാന സ്വഭാവങ്ങളാണ്  ഏറെയുള്ളത്. അതിനാൽ, ആശയ വിനിമയവും സഹകരണാത്മക ജീവിതവും സാധ്യമാണ്. ഈ പ്രപഞ്ചത്തിന്റെ നിസ്സാരമായ ഒരു ഭാഗമാണ്  മനുഷ്യൻ എന്നത് വസ്തുത തന്നെ. അപ്പോഴും പ്രപഞ്ചത്തെ തന്നിൽ  നിന്നും അന്യമായി  പരിഗണിച്ചു അതിൻറെ സ്വഭാവം പഠിക്കാനും ശാസ്ത്ര ധാരണകൾ രൂപീകരിക്കാനും മനുഷ്യനു കഴിയുന്നു. അതുപോലെത്തന്നെ തൻറെ ശരീരത്തിൻറെ ഒരു ഭാഗമായ മനസ്സിനെ പ്രവർത്തിപ്പിക്കുന്നതിലൂടെ തന്നെത്തന്നെ മാറ്റി നിർത്തി തന്നെ കുറിച്ച്  ചിന്തിക്കാനും താൻ ആരാണ്, താനും പ്രപഞ്ചവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, തൻറെ മനസ്സും തന്റെ അസ്തിത്വവും തൻറെ ജീവി വർഗത്തിന്റെ പരിണാമവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും മറ്റും പഠിക്കാനും ചിന്തിക്കാനും മനുഷ്യന് കഴിയുന്നു.

ഏതോ പൈശാചിക ശക്തിയുടെ ലീലയിൽ നിന്നും ജന്മം കൊള്ളുകയും ശപ്തമായ ഒരു ജീവിതം ഒടുക്കുകയും നിത്യനരകത്തിന്റെ ശാശ്വത ഭീകരതയിലേക്ക്  വലിച്ചെറിയപ്പെടുകയും ചെയ്യുന്ന ദയനീയതയുടെ ചിത്രമല്ല, മറിച്ചു തന്നിൽ ഉറങ്ങി കിടക്കുന്ന ശേഷി തിരിച്ചറിയുകയും, തന്നിലും അന്യരിലും ഈ പ്രപഞ്ചത്തിൽത്തന്നെയും മാറ്റം വരുത്താൻ പ്രാപ്തമാക്കുകയും ചെയ്യത്തക്ക വിധം ശക്തിയുടെയും ചൈതന്യത്തിന്റെയും യാഥാർത്ഥ്യബോധമാണ്  മാനവികതാവാദത്തിനു പകർന്നു നല്കുവാനുള്ളത്.

നവമാനവികത – സ്വാതന്ത്ര്യത്തിൻറെ ദർശനം



കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഭാരതവും ലോകം ആകെത്തന്നെയും പ്രയാസമേറിയ ഒരു സന്ധിയെ അഭിമുഖീകരിച്ചു നിൽക്കുമ്പോൾ വേറിട്ടൊരു വഴി കണ്ടെത്തിയ അസാധാരണ ദാർശനികൻ ആണ് എം. എൻ. റോയ് . ഒരുവശത്ത്‌ ഫാസിസവും മറുവശത്ത് സമഗ്രാധിപത്യവും ഭൗതികവും സാംസ്കാരികവുമായ അധിനിവേശത്തിനു ശ്രമിക്കുമ്പോൾ നവമാനവികത എന്ന ശാസ്ത്രീയവും യുക്തിസഹവുമായ ഒരു ദാർശനിക പദ്ധതി അവതരിപ്പിച്ച എം. എൻ. റോയ് ചരിത്രപരമായ കാരണങ്ങളാൽ ഇപ്പോഴും ബുദ്ധിജീവികൾക്കിടയിൽ മാത്രമാണു് കാര്യമായി ചർച്ച ചെയ്യപ്പെടുന്നത് .
1887 മാർച്ച്‌ 21 ന് ബംഗാളിൽ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു . യഥാർത്ഥ നാമം നരേന്ദ്രനാഥ ഭട്ടാചാര്യ എന്നായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനുവേണ്ടി ആയുധം ശേഖരിക്കാൻ വിവിധ രാജ്യങ്ങളിൽ വ്യത്യസ്ഥ പേരുകളിൽ സഞ്ചരിക്കേണ്ടിവന്ന ഈ മനുഷ്യൻറെ ജീവിതവും ആശയങ്ങളും സ്വാതന്ത്ര്യം പരമ പ്രധാനം ആണെന്നു വിശ്വസിക്കുന്ന ഏവരും അത്ഭുദാദരങ്ങളോടെയാണ് വായിക്കുകയും സ്വായത്തമാക്കുകയും ചെയ്യുക. സ്വാതന്ത്ര്യത്തിന്റെ ദർശനം എന്നാണ് അദ്ദേഹത്തിന്റെ ഇരുപ്പത്തിരണ്ടു തീസീസുകളെ പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്.
എം. എൻ. റോയ് അന്തരിച്ചിട്ട് 60 വർഷം കഴിഞ്ഞു (1954 ജനുവരിയിലായിരുന്നു അന്തരിച്ചത് ). അദ്ദേഹത്തിന്റെ ദാർശനിക പദ്ധതിക്ക് 66 വർഷത്തിലേറെ പഴക്കമുണ്ട്. ഈ ദർശനത്തിന്റെ പ്രയോഗ സാധ്യത വ്യാപകമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. മനുഷ്യസ്വാതന്ത്ര്യത്തിനുവേണ്ടി ഉയർത്തപ്പെടുന്ന ആശയങ്ങളോട് മുഖംതിരിച്ചു നില്ക്കുന്ന സാംസ്കാരിക സാഹചര്യം ഇന്നും ആഴത്തിൽ വേരുറച്ച് വ്യാപകമായി പടർന്നു നില്ക്കുന്നു. ഈ സാഹചര്യം, പ്രതിരോധം തീർക്കുന്ന പ്രധാന ഘടകം എന്നപൊലെത്തന്നെ, പ്രസ്തുത ദർശനം ഇനിയെങ്കിലും പരീക്ഷിക്കപ് പെടെണ്ടതാണെന്ന അനിവാര്യതയും നമ്മെ ബോദ്ധ്യപ്പെടുത്താൻ പര്യാപ്തമാണ് . തൻറെ ലോകത്തെ മാറ്റിമറിക്കേണ്ടതും പുതുക്കിപ്പണിയേണ്ടതും താൻ തന്നെയാണ് എന്ന് ഉണർത്തുന്നതിലൂടെ മനുഷ്യ മോചനത്തിന്റെ യുക്തിസഹമായ പാതയായി ഇതിനെ തിരിച്ചറിയുന്ന വ്യക്തികൾ തങ്ങളുടെ സ്വന്തം ജീവിതത്തെ പ്രായോഗികമായി പ്രകാശപൂരിതമാക്കുന്ന ഒന്നായി ഈ ദർശനത്തെ സോത്സാഹം സ്വീകരിക്കുന്നു. വ്യതിരിക്തത ഒരു യാഥാർത്ഥ്യമായി അംഗീകരിക്കുന്നതിനു പകരം ജാതി, മതം, വർഗം തുടങ്ങിയ സമഷ്ടി രൂപങ്ങൾക്കും സംഘടിത ശക്തിക്കും സവിശേഷമായ ‘അഹംബോധം’ ഉണ്ടെന്ന അന്ധവിശ്വാസത്തിനു വിധേയമാക്കി ആളുകളെ ചട്ടുകങ്ങളും യന്ത്രങ്ങളിൽ ഘടിപ്പിച്ച ചക്രങ്ങളുടെ പല്ലുകൾ പോലുള്ള ഉപകരണങ്ങളുമാക്കി മാറ്റുന്ന സകല അടഞ്ഞ പദ്ധതികളെയും ഈ ദർശനം നിരാകരിക്കുന്നു. അങ്ങനെയുള്ള പദ്ധതികളിലെല്ലാം ഉൾക്കൊണ്ടിരിക്കുന്ന ‘മതകീയ’ പ്രവണതകളെ തിരിച്ചറിഞ്ഞ് ഇല്ലാതാക്കുമ്പോഴേ വ്യക്തികൾ യഥാർത്ഥത്തിൽ സ്വതന്ത്രരാകുന്നുള്ളു.
യൂറോപ്യൻ ജ്ഞാനോദയത്തിലേക്ക് നയിച്ച നവോത്ഥാന മാനവികതയുടെ ചരിത്രം ശാസ്ത്രീയമായി അപഗ്രഥന വിധേയമാക്കിയതിൻറെ ഫലമായി മനുഷ്യജീവിതത്തിൻറെ വ്യക്തിപരവും രാഷ്ട്രീയമടക്കം സാമൂഹ്യവുമായ എല്ലാ രംഗങ്ങളെയും ഉറച്ച ഒരസ്ഥിവാരത്തിൽ പുതുതായി പണിതുയർത്താൻ പ്രാപ്തമാക്കുംവിധം വ്യക്തമായ ഒരു ദാർശനിക സമീപനം ആണ് നിർദ്ദേശിക്കപ്പെടുന്നത്. പുതിയ അറിവിൻറെ വെളിച്ചത്തിൽ, ഇപ്പോൾ അന്ധകാരം നിലനിർത്താൻ മാത്രം സഹായിക്കുന്ന പഴയ ധാരണകൾ ഉപേക്ഷിക്കേണ്ടതാണെന്നും സദാ സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന ഊർജ്ജസ്വലമായ ഒരു ജീവിത പദ്ധതിയാണ് നമ്മെയെല്ലാം ചൂഴ്ന്നു നില്ക്കുന്ന ഇന്നത്തെ പ്രതിസന്ധികൾക്ക് പരിഹാരം എന്നും അദ്ദേഹം നിരന്തരമായി ഉദ്ബോധിപ്പിച്ചു. അതിനാലാണ് പല റാഡിക്കൽ ഹ്യൂമനിസ്റ്റുകളും തങ്ങളുടെ മുഖ്യമായ ഒരു പ്രവർത്തന മേഖലയായി യുക്തിവാദ പ്രചരണ രംഗത്തെ പരിഗണിക്കുന്നത്.
ഇന്നും നവമാനവികതയുടെ ഇരുപത്തിരണ്ടു തീസീസുകളും പ്രസക്തമാണ് എന്നു വിശ്വസിക്കുന്ന റാഡിക്കൽ ഹ്യൂമനിസ്റ്റുകൾ, ഇടയ്ക്കിടെ തങ്ങളുടെ ദർശനത്തിന് ശാസ്ത്ര, ദാർശനിക രംഗങ്ങളിൽ നിന്ന് സാരമായ വെല്ലുവിളികൾ ഉയർന്നു വരുന്നുണ്ടോ എന്നും, ഇപ്പോഴും അത് പ്രസക്തമാണോ എന്നും തങ്ങൾക്കിടയിൽ തന്നെ വിമർശനാത്മകമായി ചർച്ച നടത്തി, ആശയവ്യക്തത നേടാറുണ്ട്. 1994 ഏപ്രിൽ മാസത്തിൽ (റോയ് മരിച്ച് 40 വര്ഷം കഴിഞ്ഞ് ) ജസ്റ്റിസ് വി. എം. താർക്കുണ്‍ഡെയും അടുത്തകാലത്ത് ഡോക്ടർ രേഖ സാരസ്വതും റാഡിക്കൽ ഹ്യൂമനിസ്റ്റ് മാസികയിലൂടെ നടത്തിയ ശ്രമങ്ങൾ സ്മരണീയമാണ്. ആധുനിക ശാസ്ത്രത്തിൻറെ സുസ്ഥാപിത സിദ്ധാന്തങ്ങൾക്കു നിരക്കുന്ന ഒരു ദാർശനിക പദ്ധതി മാത്രമെ തങ്ങൾക്ക് സ്വീകരിക്കാനാകൂ എന്ന ഈ പ്രശംസാർഹമായ കരുതൽ നവമാനവികതയെ യുക്തിവാദികൾക്ക് ആകർഷകമായ ഒരു ദർശനമായി സ്വീകാര്യമാക്കുന്നു.
വർഗം, വംശം, ലിംഗം, മതം തുടങ്ങിയ അടിസ്ഥാനങ്ങളിൽ ഉയർത്തപ്പെടുന്ന സ്വത്വ ധാരണകൾ അല്ല, മറിച്ചു വ്യക്തിയിൽ സ്വത:സിദ്ധമായ, ചിലപ്പോൾ സുപ്തമായിരിക്കുന്ന യുക്തിബോധമാണ് യഥാർത്ഥ ചാലക ശക്തി. ഈ യാഥാർത്ഥ്യം ബോദ്ധ്യപ്പെടുന്നതോടെ തൻറെ ലോകം നിർമ്മിക്കേണ്ടത് താൻ തന്നെയാണെന്ന തിരിച്ചറിവ് വ്യക്തികളിൽ വളർന്നു വരുന്നു. ജീവപരിണാമത്തിന്റെ ഫലമായി വളർന്നു വികസിച്ച കഴിവുകളാണ് സ്വാതന്ത്ര്യം, യുക്തിവാദം, സ്വയാവലംബിത ധാർമ്മികത എന്നീ മൂല്യങ്ങളിൽ ഉറച്ചു നിൽക്കാൻ ജ്ഞാനോദയം ലഭിച്ച മനുഷ്യരെ പ്രാപ്തരാക്കുന്നത്. അതിനാൽ, സാമൂഹ്യവും ധാർമികവുമായ മൂല്യങ്ങളുടെ സ്രോതസ്സ് ദൈവപ്രോക്തങ്ങളോ പ്രകൃത്യാതീതങ്ങളൊ ഒക്കെ ആണെന്ന വിധത്തിൽ ഉയർത്തപ്പെടുന്ന സകല അന്ധവിശ്വാസങ്ങളെയും നിരാകരിക്കാൻ ഈ ദർശനം നമ്മെ പ്രാപ്തരാക്കുന്നു.
സർവ്വതല വ്യാപിയായ അപചയങ്ങളുടെ ദൈനംദിനമുയരുന്ന വാർത്തകളിൽ പ്രകമ്പനംകൊള്ളുന്ന കേരളത്തിന്റെ സാംസ്കാരിക രംഗം നവീനമായൊരു ദർശനവും അത് നല്കുന്ന സാംസ്കാരിക പന്ഥാവും അന്വേഷിക്കുകയാണ്. പുകഴ്ത്തിപ്പാടി പഴകിയ പ്രത്യയശാസ്ത്രങ്ങൾ വഞ്ചനയുടെയും ധാർമ്മിക മൂല്യങ്ങളുടെ തിരസ്കാരത്തിന്റെയും കഥകളാണ് അവശേഷിപ്പിക്കുന്നത്. ഈ തിരിച്ചറിവ് തുടർ ചിന്തകളുടെ ഫലമായി രൂപപ്പെടുന്ന വേറിട്ട ദാർശനിക പദ്ധതികളുടെ പരിശോധനയിലേക്ക് ചിന്താലോകത്തെ നയിക്കുന്നു. കനത്ത വില നൽകേണ്ടിവന്ന അനുഭവങ്ങൾക്കു ശേഷം, ഫാസിസത്തിനും സമഗ്രാധിപത്യത്തിനും ഇടയിൽ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും നവീനവും ശാസ്ത്രീയ ജ്ഞാനത്താൽ പ്രബോധിതവുമായ ഒരു ദാർശനിക പാത നിർമ്മിച്ചെടുക്കാൻ ഭാരതത്തിലെ യുക്തിവാദികളിൽ അദ്വിതീയനായ എം. എൻ. റോയ്‌ ക്ക് കഴിഞ്ഞു. അദ്ദേഹം രൂപപ്പെടുത്തിയ ‘ഇരുപത്തിരണ്ടു തീസീസുകൾ’ വ്യാപകമായി ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു.
കേരളത്തിൻറെ ഇന്നത്തെ പരിതസ്ഥിതിയിൽ സാർത്ഥകവും പ്രസക്തവും ആണെന്ന് മാത്രമല്ല, യുക്തിവാദത്തെ അടിസ്ഥാനമാക്കിയ ഏക ദർശന പദ്ധതിയാണ് നവമാനവികത എന്ന വസ്തുത കൂടി ഒരു പുതിയ പ്രബോധോദയത്തിനു വേണ്ടി അനവരതം പരിശ്രമിക്കുന്ന വിപ്ളവകാരികളെ അറിയിക്കാൻ ഏറെ അഭിമാനമുണ്ട്.

(ഇതേ തലക്കെട്ടിൽ മാർച്ച് 2011 ൽ യുക്തിരാജ്യം മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം നേരിയ മാറ്റങ്ങളോടെ പുന:പ്രസിദ്ധീകരിക്കുകയാണ്.)

നവോത്ഥാന സമിതി – ഒരാമുഖം




ആത്മീയവാദവുമായി പോരാടാന്‍ പര്യാപ്തമായ ദര്‍ശനം ആണ് മാനവികത . അതിന്റെ അടിസ്ഥാന തത്വങ്ങള്‍ അന്തര്‍ദേശീയ മാനവിക ധാര്‍മിക സംഘടനയുടെ സ്ഥാപകരില്‍ ഒരാളായ എം . എന്‍ . റോയ് അവതരിപ്പിച്ചത് ഇങ്ങനെ ആണ് :
മനുഷ്യന്‍ സ്വതസ്സിദ്ധമായി യുക്തിബോധം ഉള്ള ജീവിയാണ് . യുക്തിബോധമുള്ളത് കൊണ്ട് തന്നെ,സ്വതവേ, അവന്‍ ധാര്‍മ്മികബോധം ഉള്ളവനും ആണ്. യുക്തിബോധവും മാന്യതാബോധവും ഉള്ള അംഗങ്ങള്‍ക്ക് പരസ്പര ഐക്യവും ധാര്‍മികതയും ഉള്ള സാമൂഹ്യ ക്രമം ഭംഗിയായി സംഘടിപ്പിക്കാന്‍ കഴിയും . പണ്ട് , ഈ സവിശേഷതകള്‍ മനുഷ്യവംശത്തിനു അവകാശപ്പെടുന്നതിനു ദൈവവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കണം . ആ വീക്ഷണത്തില്‍ , ഒരു സാര്‍വത്രിക ധാര്‍മിക തത്വം മനുഷ്യനിലൂടെ പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ മനുഷ്യന് ധാര്‍മികനാകാതെ തരമില്ല . ഈ വിധത്തില്‍ അന്ന് പ്രശ്നം അവതരിപ്പിക്കുമ്പോള്‍, മനുഷ്യന്‍ കേവലം മനുഷ്യന്‍ എന്ന നിലയില്‍ ധാര്‍മികനാകാന്‍ സാദ്ധ്യത ഇല്ല എന്ന നിലപാടാണ് അത് . അതുകൊണ്ട് തന്നെ, ഇന്നും മതത്തിന്റെ വരട്ട് തത്വ വാദങ്ങളെ സംശയിക്കുന്നവരെ സദാചാര വിരുദ്ധരായി അധിക്ഷേപിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. ഒന്നുകില്‍ പൊതു നിരത്തിലെ പോലീസ് , അല്ലെങ്കില്‍ സ്വര്‍ഗത്തിലെ പോലീസ് – ഇങ്ങനെ ഏതെങ്കിലും തരത്തില്‍ ഒരു പോലീസുകാരന്റെ ഭയപ്പെടുത്തിയുള്ള ഭരണത്തിന് കീഴിലല്ലാതെ മനുഷ്യന് മര്യാദക്കാരനാകാന്‍ കഴിയില്ല എന്നാണു ഇതിലൂടെ വിവക്ഷിക്കപ്പെടുന്നത്‌ . തെരുവിന്റെ അങ്ങേ തലക്കല്‍ പോലീസുകാരന്‍ നില്കുന്നു, അതിനാല്‍ മോഷ്ടിക്കുന്നില്ല; സ്വര്‍ഗത്തിലെ പോലീസുകാരനെ ഭയന്ന് പാപം ചെയ്യുന്നില്ല ! ഏറെ ഉന്നതമായ ഒരു സദാചാര സിദ്ധാന്തം ആയി ഇതിനെ പരിഗണിക്കാന്‍ ആവില്ല.
ചരിത്രത്തെയും തന്റെ തന്നെ ഭാവിഭാഗധേയത്തെയും രൂപപ്പെടുത്താന്‍ മനുഷ്യന് കഴിയും. മനുഷ്യന്, മനുഷ്യന്‍ എന്ന നിലക്ക് തന്നെ, ജീവശാസ്ത്രപരമായി, ജന്മസിദ്ധമായി ഉള്ള സവിശേഷതയാണ് യുക്തിബോധം. ധാര്‍മികമായ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് പ്രകടിതമാകുന്നത് യുക്തി ബോധത്തിന്റെ അടിസ്ഥാനത്തിലാണ്. നന്മ തിന്മ കളെ തിരിച്ചറിയാനും അവയില്‍ ഏതു വേണം എന്ന് തീരുമാനിക്കാനുള്ള പ്രാപ്തിക്കും നിദാനം യുക്തിബോധം തന്നെ .
ഒരു മനുഷ്യാതീത ശക്തിക്ക് വിധേയന്‍ ആണ് എന്ന് വന്നാല്‍ മനുഷ്യന് അവന്റെ ഭാവി ഭാഗധേയം രൂപപ്പെടുത്താന്‍ ആവില്ല. ഈ ഭൂമിയില്‍ മനുഷ്യന്റെ അവസ്ഥ ഭേദപ്പെടുത്തുന്നത്തിനുള്ള ഏതു ശ്രമത്തിനും മനുഷ്യാതീത ശക്തികളിലുള്ള അവന്റെ വിശ്വാസം ഇല്ലാതാകണം . കാലഹരണം വന്ന, വിധിബോധത്തില്‍ അധിഷ്ഠിതമായ, മനുഷ്യനെ മരവിപ്പിക്കുന്ന മതകീയ ചിന്താരീതിയുടെ സ്ഥാനത്ത് ഭാരതീയ ജനതയുടെ മനസ്സുകളില്‍ ശാസ്ത്രീയ ചിന്താ രീതി ഉറപ്പിക്കുന്നതിനു വേണ്ടി ഒരു ദാര്‍ശനിക വിപ്ലവം നടക്കേണ്ടിയിരിക്കുന്നു.
നമ്മുടെ സ്വന്തം അനുഭവത്തില്‍ നിന്നും മറ്റു രാജ്യങ്ങളുടെ അനുഭവത്തില്‍ നിന്നും പഠിച്ച നമുക്ക് മാനവികതയെ നമ്മുടെ പുതിയ ദര്‍ശനം ആയി സ്വീകരിക്കാം. കാര്യങ്ങളുടെ കേന്ദ്ര സ്ഥാനത്ത് മനുഷ്യനെ പ്രതിഷ്ഠിക്കുന്ന ഒരു ദര്‍ശനം. അതിന്റെ സത്ത എന്താണെന്ന് അറിയാത്ത, അജ്ഞ്ഞെയവും ബോധാതീതവും ആയ മനുഷ്യന്‍ അല്ല, യുക്തിയും ധാര്‍മികതയും ജീവശാസ്ട്രപരമായ സവിശേഷതയായി ത്തന്നെ ലഭ്യമായിട്ടുള്ള മനുഷ്യന്‍ – തന്റെ സ്വന്തം കാലുകളില്‍ നില്‍ക്കാനും തന്മൂലം തന്റെ ലോകം നിര്‍മിക്കാനും ശേഷിയുള്ള മനുഷ്യന്‍. മനുഷ്യ ലോകത്ത് നിര്‍മാണങ്ങള്‍ എല്ലാം നടത്തിയത് മനുഷ്യരാണ്. ഏതെങ്കിലും മനുഷ്യാതീത അസ്തിത്വത്തിന്റെ ഉപകരണങ്ങള്‍ എന്ന നിലയ്ക്കല്ലാതെ, നമ്മുടെ സ്വന്തം സ്വാതന്ത്ര്യത്തിനു വേണ്ടി നമുക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന് അറിയുമ്പോഴേ – അതെ , അപ്പോള്‍ മാത്രമേ – മാനവ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായം നമുക്ക് തുടങ്ങാന്‍ കഴിയൂ.
ചിരപുരാതന കാലം മുതല്‍ എല്ലായിടത്തും മനുഷ്യ മനസ്സ് കഠിന യത്നം നടത്തിക്കൊണ്ടിരുന്നു. നമ്മുടെ ദര്‍ശനത്തിന്റെ ബീജങ്ങള്‍ നമ്മുടെ പൌരാണിക സാഹിത്യത്തില്‍ പോലും കാണാം. ആധുനിക കാലഘട്ടത്തിനു അനുസൃതമായി വികസിപ്പിച്ച നമ്മുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഭാരം നമുക്ക് ഏറ്റെടുക്കാം. ഈ പ്രസ്ഥാനത്തെ നവോത്ഥാന പ്രസ്ഥാനം എന്ന് നാം വിളിക്കുന്നു. ഭാരതീയ മാനവികതയുടെ പുനര്‍ജന്മത്തിന്റെ ഒരു പ്രസ്ഥാനം. ഈ നവോത്ഥാനത്തിന് , പക്ഷെ, പൌരാണിക ഭാരതത്തിന്റെ പുനരുത്ഥാനം എന്ന് അര്‍ത്ഥം ഇല്ല. ഭൂതകാലം കഴിഞ്ഞു പോയി. നമുക്ക് അതിനെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍, നമുക്ക് സ്ഥല കാലങ്ങളെ മുറിച്ചു കടന്നു പോകുന്ന, സ്വാതന്ത്ര്യത്തിന്റെ അതിരുകളെ വിപുലപ്പെടുത്തുകയെന്ന നമ്മുടെ ഉദ്ദേശത്തിനു സഹായകമാകുന്ന, നമ്മുടെ ഭാവി നിര്‍മ്മിച്ചെടുക്കാനുള്ള പ്രയത്നത്തില്‍ നമുക്ക് ഉപകരിക്കുന്ന ചില സത്യങ്ങള്‍ കണ്ടെത്താന്‍ ഭൂതകാലത്തിലേക്ക് നോക്കാവുന്നതാണ്. എന്നാല്‍, ഏതൊരു യഥാര്‍ത്ഥ നവോത്ഥാനവും ഭാരതത്തിലെ സ്ത്രീ പുരുഷന്മാരുടെ മാനസികവും ആത്മീയവും ആയ പുനര്‍ജ്ജനി ആയിരിക്കണം. ഇതുവരെ മനുഷ്യന്‍ ഏതെങ്കിലും ഒരു ദൈവത്തിന്റെ ഏജെന്റ്റ്‌ ആയിരുന്നു. അല്ലെങ്കില്‍ ഒരു ദൈവിക ഇച്ച്ചയുടെ പ്രകാശനം ആയിരുന്നു. അതും അല്ലെങ്കില്‍ ഒരു വിശുദ്ധന്‍, രക്ഷകന്‍ മറ്റും മറ്റും. മനുഷ്യന്‍ മനുഷ്യന് വേണ്ടിത്തന്നെ ആയിരിക്കണം എന്നത് അത്ര നല്ല കാര്യമായി കരുതപ്പെട്ടിരുന്നില്ല. നമുക്ക് ശേഷം വരാനിരിക്കുന്നവര്‍ക്ക് വേണ്ടി കൂടുതല്‍ പ്രകാശ പൂര്‍ണമായ ഒരു ഭാവി നാം ആഗ്രഹിക്കുന്നുവെങ്കില്‍, തന്റെ ഭാഗധേയം സൃഷ്ടിക്കുന്ന മനുഷ്യന്‍, സ്മരണാതീത കാലം മുതല്‍ ഇങ്ങോട്ട് ചരിത്രം നിര്‍മിച്ച മനുഷ്യന്‍, നമ്മുടെ കാലഘട്ടത്തിലും സര്‍ഗാത്മകത തുടരാതിരുന്നു കൂട.

ഇതാണ് മാനവികതാ പ്രസ്ഥാനത്തിന് ഊര്‍ജസ്വലരായ സജ്ജനങ്ങളോട് ബോധിപ്പിക്കാന്‍ ഉള്ളത്.