2014, ജൂൺ 23, തിങ്കളാഴ്‌ച

മതനിരപേക്ഷത , ശാസ്ത്രബോധം

വ്യക്തിയും ഭരണകൂടവും തമ്മിലുള്ള ഇടപെടലുകളിൽ മതത്തെ പൂർണ്ണമായും ഒഴിച്ചു നിർത്തുന്ന ആധുനിക സങ്കല്പത്തെയാണ് മതനിരപേക്ഷത എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. ഈ ആശയത്തിന് ഒരു രാഷ്ട്രീയ കക്ഷിയുമായും അനിവാര്യമായ ബന്ധമില്ല. ഇന്ത്യയെ പോലെ മതവിശ്വാസികൾ ഭൂരിപക്ഷമായിട്ടുള്ള ഒരു രാജ്യത്ത് ജനങ്ങൾ വോട്ടവകാശം വിനിയോഗിക്കുന്നത് സ്ഥാനാർഥികളുടെ ജാതി-മതാടിസ്ഥാനം കൂടി പരിഗണിച്ചു കൊണ്ടായിരിക്കും. മതഗ്രൂപ്പുകളുടെ കൂട്ടായ്മയിലുള്ള അഭിനിവേശത്തിന് പകരം വ്യക്തികളുടെ ധാർമ്മിക നിലവാരത്തിൽ ഊന്നിയുള്ള ഒരു സമീപനത്തിലേക്ക് പൌരന്മാർ വളർന്നുവരാത്ത കാലത്തോളം രാഷ്ട്രീയ കക്ഷികൾ സ്വന്തം നിലപാടുകളിൽ സാരമായ വീഴ്ചകൾ വരുത്തിക്കൊണ്ട് വർഗീയ കക്ഷികളുടെ മാത്രമല്ല, പലപ്പോഴും ഭീകരതയുടെ വക്താക്കളായ മതതീവ്രവാദികളുടെ പോലും സ്വാധീനത്തിന് വഴങ്ങി സ്ഥാനാർഥികളെ നിശ്ചയിക്കുന്ന സ്ഥിതിവിശേഷമുണ്ടാകുന്നു. സ്ഥാനാർഥികൾ ആകട്ടെ, അറിഞ്ഞും അറിയാതെയും മതവികാരം സ്പർശിക്കാൻ, അതുവഴി പരമാവധി വോട്ടുകൾ സമാഹരിക്കാൻ കഴിയുംവിധമെല്ലാം പരിശ്രമിക്കുകയും ചെയ്യും. ഓരോ പൊതുതെരഞ്ഞെടുപ്പും ഈ അർത്ഥത്തിൽ ജനങ്ങളെ പൂർവാധികം വർഗീയവൽക്കരിക്കാനാണ് ഉപകരിക്കുക. യഥാസമയം തെരഞ്ഞെടുപ്പുകൾ നടത്താതെ ജനാധിപത്യം പുലരില്ല. ഇന്നത്തെ സാഹചര്യങ്ങളിൽ, പൊതുതെരഞ്ഞെടുപ്പുകൾ എല്ലാം വർഗീയത, ജാതീയത, വിദ്വേഷാധിഷ്ടിത സംഘർഷങ്ങൾ എന്നിങ്ങനെ മാനവികതാ വിരുദ്ധമായ അന്ധതയിലേക്കു ജനങ്ങളെ വഴിതെറ്റിക്കാൻ മാത്രമേ പ്രയോജനപ്പെടു. ഈ വിരുദ്ധ വസ്തുതകളുടെ വെളിച്ചത്തിൽ മതനിരപേക്ഷ ജനാധിപത്യം പുലരാനും രാഷ്ട്രീയ കക്ഷികളുടെ നിസ്സഹായാവസ്ഥ പരിഹരിക്കാനും എന്താണ് പോംവഴി?
രാഷ് ട്രീയ കക്ഷികൾ സ്വന്തം പ്രവർത്തകരെയും അനുഭാവികളെയും മതനിരപേക്ഷ ജനാധിപത്യത്തിൻറെ മൂല്യങ്ങൾ അഭ്യസിപ്പിക്കുമൊ? അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾക്ക് കടിപിടി കൂടുന്നതിനിടയിൽ അവർക്ക് അതിനെല്ലാം നേരമെവിടെ! വർഗ്ഗീയതയെ ഇല്ലായ്മ ചെയ്യാനോ പ്രതിരോധിക്കാൻ പോലുമോ കക്ഷിരാഷ്ട്രീയ സമീപനത്തിലൂടെ കഴിയില്ല എന്നതാണ് സമകാലിക ഭാരതീയ അനുഭവം.
മതഭീകരതയുടെ ബീഭത്സമുഖം കണ്ടുകഴിഞ്ഞ നമുക്ക് നമ്മുടെ തന്നെ സുരക്ഷിതത്വത്തിനും നിലനിൽപ്പിനും മതനിരപേക്ഷതയുടെ വക്താക്കളും പ്രചാരകരും ആയി സജീവമായി പ്രവർത്തന രംഗത്തിറങ്ങേണ്ട സന്ദർഭം ആസന്നമായിരിക്കുന്നു. ജനങ്ങളെയാകെ എത്രയും കുറഞ്ഞ കാലയളവിനുള്ളിൽ മതനിരപേക്ഷ മൂല്യബോധത്തിലേക്ക് വളർത്തിക്കൊണ്ടുവരാൻ പ്രതിജ്ഞാബദ്ധരായ വളരെയേറെ പ്രവർത്തകർ സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു.
മൗലിക കണങ്ങളെക്കുറിച്ചും ഡി. എൻ. എ. യുടെ തലത്തിലും പ്രപഞ്ചഘടനാന്വേഷണത്തിലും ഒക്കെ ശാസ്ത്രലോകം നിരന്തരം അറിവുകൾ സമാഹരിച്ചുകൊണ്ടേയിരിക്കുമ്പോഴും സാമാന്യ ജനങ്ങൾ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പൂർവ്വാധികം ഉത്സുകരാകുന്നതായാണ് കാണാൻ കഴിയുന്നതു്. ശാസ്ത്രത്തിൻറെ അടിസ്ഥാനത്തിൽ വളർന്നുവന്ന സാങ്കേതികവിദ്യ മനുഷ്യനെ നശിപ്പിക്കാൻ ആറ്റംബോംബുണ്‍ടാക്കിയില്ലെ എന്നു ചോതിച്ചുകൊണ്ടിരുന്ന മതം ഇപ്പോൾ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും എല്ലാ ശേഷിയും ദുരുപയോഗപ്പെടുത്തിയാണ് ഭീകരവാദ പ്രവർത്തനം നടത്തുന്നത്. ശാസ്ത്രരംഗത്തെ കുറെ അറിവുകൾ സമാഹരിച്ചതുകൊണ്ടായില്ല; ശാസ്ത്രബോധം വളർത്തുകയാണ് പ്രധാനം. അതാകട്ടെ, മനുഷ്യരുടെ മനോഭാവത്തിൽ ഉണ്ടാക്കിയെടുക്കേണ്ട ഒരു പുതിയ മാറ്റമാണ്. എല്ലാറ്റിനെയും പുനരവലോകനത്തിന് വിധേയമാക്കാനും തെറ്റെന്നു ബോദ്ധ്യമാകുന്നതെൽലാം തള്ളിക്കളഞ്ഞ് ശരിയെയും സത്യത്തെയും അംഗീകരിക്കാനും തയ്യാറാകുന്ന ഒരു സമീപനമാണ് ശാസ്ത്രബോധം ആവശ്യപ്പെടുന്നത്.
എല്ലാവിധ അന്ധവിശ്വാസങ്ങളെയും ചൂഷണാധിഷ്ഠിത അനാചാരങ്ങളെയും ശാസ്ത്രവൽക്കരിക്കാനുള്ള ഒരു ശ്രമം വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ശേഷി നിരാകരിക്കാനാകാത്ത വിധം ശക്തമാണ്. ഈ അവസ്ഥയെ ദുരുപയോഗം ചെയ്യാനാണ്‌ മതശക്തികൾ ശ്രമിക്കുന്നതു്. ശാസ്ത്രബോധത്തിന്റെ ശരിയായ വ്യാപനം കൊണ്ടെ ഇതിനെ നേരിടാനാകൂ.
കാര്യകാരണബന്ധങ്ങളുടെ ശ്ർമ്ഖലകൾ പരിശോധിച്ചു ചെല്ലുമ്പോൾ ജനങ്ങൾ പരമ്പരാഗതമായി വിശ്വസിച്ചുവരുന്ന പല കാര്യങ്ങളും തെറ്റാണെന്നും തള്ളിക്കളയേണ്ടവയാണെന്നും ബോദ്ധ്യപ്പെട്ടെന്നു വരും. ജനങ്ങൾക്ക്‌ അപ്രിയമായ കാര്യങ്ങൾ കണ്ടെത്തുമെന്നു ഭയപ്പെടുന്നവർ അതിനാൽ ‘കാരണത്തെ വിട്ടു കാര്യത്തിൽ ഒതുങ്ങാൻ’ തയ്യാറില്ലെന്ന തന്ത്രം മെനഞ്ഞ് ശാസ്ത്രപ്രചരണ സംഘം എന്നൊക്കെയുള്ള പേരുകളിൽ വിരാജിക്കുന്നതായും കാണാൻ കഴിയും. കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിച്ച് ബോദ്ധ്യപ്പെടുക ശാസ്ത്രബോധത്തിന്റെ പ്രവർത്തനമാണ്‌. അത് യുക്തിവാദമോ നിരീശ്വരവാദമോ ആയിപ്പോകുമെന്ന് ഭയപ്പെടുന്നവർക്ക്‌ ജനങ്ങളെ ശാസ്ത്രബോധമുള്ളവരാക്കാൻ കഴിയില്ല. വിധിബോധത്തിൽ നിന്നും രക്ഷകനെക്കുറിച്ചുള്ള അന്ധമായ പ്രതീക്ഷയിൽ നിന്നും വിമുക്തരാകുമ്പോഴേ ജനങ്ങൾ തങ്ങളുടെ യഥാർത്ഥ ശേഷി തിരിച്ചറിയു. ഇതിനാകട്ടെ, ബോധപൂർവ്വമുള്ള യത്നങ്ങൾ അനിവാര്യമാണ്. ഫാസിസത്തിന്റെ വളക്കൂറുള്ള മണ്ണ് മതകീയതകളിലാണെന്നു കൂടി ബോദ്ധ്യം വന്നവർ ഇന്നത്തെ ദു:സ്ഥിതി എത്രയും പെട്ടെന്ന് മാറ്റിത്തീർക്കേണ്ടതാണെന്ന് മനസ്സിലാക്കും. ജനങ്ങളെ പുതിയ ജനാധിപത്യ ബോധത്തിലേക്ക്‌ ആനയിക്കാൻ പ്രതിജ്ഞയെടുത്ത ബഹുസഹസ്രം പ്രവർത്തകർ ഉടനെ രംഗത്തു വരേണ്ടിയിരിക്കുന്നു.
ജീവിതശൈലി മാറിയാൽ അന്ധവിശ്വാസങ്ങൾ താനേ മാറിക്കൊള്ളും എന്നും സാമ്പത്തിക ഘടന മാറാതെ ജീവിതശൈലി മാറുകയില്ലെന്നും അതിനാൽ ജനമനസ്സുകളിൽ നിന്നും അന്ധവിശ്വാസങ്ങൾ തുടച്ചു നീക്കാൻ ശ്രമിക്കുന്നത് പാഴ്വേലയാണെന്നും വിശ്വസിച്ചുവശായ ധാരാളം പേർ നമ്മുടെ സമൂഹത്തിലുണ്ട്. ഘടനാപരമായ മാറ്റത്തിനു വേണ്ടി ശ്രമിക്കുന്നു എന്ന് അവകാശപ്പെടുന്ന ശക്തികളുടെ ഭാഗമാകുകയൊ, അല്ലെങ്കിൽ അവർക്കെതിരെ പോരടിക്കുകയോ – ഈ രണ്ടു വിരുദ്ധ ശൈലികളും ബഹുജനങ്ങളെ മതനിരപേക്ഷവല്ക്കരിക്കുന്നതിനു പ്രയോജനപ്പെടുന്നതായി കാണുന്നില്ല.
പൌരന്മാർക്ക് മതനിരപേക്ഷതയിലും ശാസ്ത്രബോധത്തിലും വിദ്യാഭ്യാസം നല്കാൻ കഴിഞ്ഞാൽ അവരുടെ ജീവിതശൈലിയിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടാകും. ശാസ്ത്രീയമായ അറിവും അതിൻറെ യുക്തിസഹമായ പ്രയോഗവും ശീലിക്കുന്നതോടെ ചുറ്റുപാടിനെ മാറ്റിത്തീർക്കാനുള്ള ശേഷിയിലേക്ക് ജനങ്ങൾ വളരും. ശാസ്ത്രബോധത്തിന്റെ വ്യാപനത്തോടെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാകും. മതാന്ധത ഇല്ലാതാകുന്നതോടെ മാനവികമായ സാഹോദര്യത്തിന്റെയും തുല്യതയുടെയും സ്വാതന്ത്ര്യത്തിൻറെയും ബോധം ആളുകളിൽ ശക്തമാകും. ഇങ്ങനെ മതകീയമായ പാരതന്ത്ര്യത്തിൽ നിന്നു് മോചനം നേടിയ വ്യക്തിക്കെ തൻറെ ലോകം നിർമ്മിക്കേണ്ടത് താൻ തന്നെയാണെന്ന് മനസ്സിലാകൂ. അങ്ങനെയുള്ള ആയിരക്കണക്കായ വ്യക്തികളുടെ പരിശ്രമത്തിലൂടെ മാത്രമേ ഘടനാപരമായ പരിവർത്തനം ശാസ്ത്രീയമായി സാധ്യമാകൂ.

ഈ വ്യക്തതയോടെ ഒരു പുതിയ ഉണർവ്വിന് ജനങ്ങളെ സമീപിക്കാനുള്ള ശ്രമങ്ങളിൽ പങ്കാളിയാകാനുള്ള കടമ ഉന്നതമായ പൌരബോധം വ്യക്തികളിൽ നിന്നും ആവശ്യപ്പെടുന്നു. സമാന ശൈലിയിലും ലക്ഷ്യത്തിലും പ്രവർത്തിക്കുന്ന ധാരാളം വ്യക്തികളും ഗ്രൂപ്പുകളും സംഘടനകളും ഉണ്ട്. അവരുമായി സാധ്യമായ രീതികളിലെല്ലാം സഹകരിച്ചുകൊണ്ടു പുതിയ മാനവികതയുടെ സുവിശേഷ പ്രഘോഷകരായി നമുക്ക് മാറാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.